2012, മാർച്ച് 16, വെള്ളിയാഴ്‌ച

വേട്ടക്കാരന്റെ പാട്ട്‌



നിലാവിന്റെ പൂന്തോട്ടം
ഒഴുകിയിറങ്ങുന്ന കാഴ്ച്ചകൾ
ഒടുവിലെത്തിനില്ക്കുന്നത്
നിയോൺ രശ്മികൾ അടയാളപെടുത്തിയ
വെയിൽ വറ്റിയ ഇരുണ്ട
താഴ്വാരങ്ങളിൽ നിന്ന്
മുളചീന്തുന്ന രോദനം
നേർത്ത് നേർത്ത്
നാലു ചുവരുകൾക്കുള്ളിൽ
സിത്താറിന്റെ ഈണമായി
തബലയുടെ ചിറകടിയായി
ഗസലിന്റെ വെളുത്ത ധൂമങ്ങൾക്കിടയിൽ
നൂപുരങ്ങളിളക്കി ആടുകയായിരുന്നു

മായക്കാഴ്ച്ചകൾ അവസാനിക്കുന്നില്ല
വീണ്ടും മറ്റൊരിടം
അതേ ചുവരുകൾ
നനുത്ത തണുപ്പ്
അരണ്ട വെളിച്ചം
നീൽ യങ്ങിന്റെ ആ പഴയ ഗിത്താർ
തുടിക്കുന്നുണ്ട്..പതിയെ
സൗഹൃദത്തിന്റെ പീഡനകാലം കഴിഞ്ഞു
മൗനം തിളച്ചിരുന്ന വാക്കുകൾ
തണുത്ത് കട്ടപിടിച്ച്
നേർത്ത മഞ്ഞായിപെയ്തപ്പോൾ
അലിഞ്ഞു പോകുകയായിരുന്നു നമ്മൾ

ഇന്ന് നഗരവെയിൽ തളംകെട്ടിയ
ഈ സ്റ്റേഷൻ മുറിക്കുള്ളിൽ
തിരിച്ചറിയപെടാൻ തീരെ ആഗ്രഹിക്കാത്ത
പല മുഖഃങ്ങൾക്കിടയിൽ
ഒരു തിരിച്ചറിയലിന്റെ പച്ചപ്പിൽ
നാളെ കോടതിവരാന്തയിൽ
ഫ്ലാഷുകൾ തീർക്കുന്ന നാടകാന്ത്യത്തിൽ
പതംപറച്ചിലിന്റെ സാധ്യതകളുള്ള
ഒരു ഡയലോഗുരുവിട്ടുകൊണ്ട്
ഞാൻ......
...“നമ്മൾ പ്രണയിക്കുകയായിരുന്നു പെണ്ണേ”...