2011, ജൂൺ 1, ബുധനാഴ്‌ച

വിലാപങ്ങളുടെ മരുഭൂമി

വായനശാലയുടെ
മതിലിലേക്ക് ചാഞ്ഞുനില്ക്കുന്ന
പൂമരത്തോട് ചാരിയിരുന്നാൽ
നേരേ കാണുന്നത്
ജോസേട്ടന്റെ പെട്ടികട.

പൂമരച്ചോട്ടിൽ ഒഴുകിപരന്ന
രുധിരശോണിമയിൽ
കൗമാരത്തിന്റെ അസുരതാളം
ചെമ്പടയിൽനിന്ന് കൊട്ടികയറുമ്പോൾ..
ജോസേട്ടാ..ഒരു കെട്ട് വെള്ള കാജാ...
പിന്നൊരു പോപ്പിൻസും.
ഭരണിയിലേക്ക് സഞ്ചരിച്ച
കൈ ചോക്ലേറ്റ് റാക്കിനടിയിൽ
ഒരു നിമിഷം
അലിഞ്ഞില്ലാതായിപോയോ..

പതികാലം കഴിഞ്ഞ്
കൗമാരത്തിന്റെ അടന്തക്കൂറ്‌
എൽ പി സ്കൂളിലെ
ശങ്കരൻ മാഷ്ടെ നാലാം ക്ലാസിലെ
ബ്ലാക്ക് ബോർഡിലെ ഇരുട്ടിനൊപ്പം
പതിഞ്ഞ താളത്തിൽ
ഗ്ലാസുകളിൽ നിറയുമ്പോൾ
അഴികളില്ലാത്ത ജനാലപടിയിലിരുന്ന്
മഴയുടെ തണുപ്പിലേക്ക്
കൈകൾ നീട്ടുമ്പോൾ
നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ
എന്റെ കൈവിരലുകളെ
പൊള്ളിച്ചിരുന്നു
കൊട്ടികലാശത്തിന്റെ പെരുക്കങ്ങൾ
മരവിച്ചിരുന്നു
ഇന്ന് ആദ്യത്തെ
ചിയേഴ്സ് വിളിക്കാൻ
ഞാനെന്തേ മറന്നുപോയോ..

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...